Monday, 14 September 2015

ഓര്‍മ്മകള്‍ മായാതെ..

ഇന്നലെയും
കാത്തു നിന്നു..
അന്ന് പോയ് മറഞ്ഞ
അപ്പൂപ്പന്‍ താടിയുടെ
മടങ്ങി വരവും കൊതിച്ച്..
ചില്‍ ചില്‍ ചിലക്കുന്ന
അണ്ണാറക്കണ്ണന്മാരും
പൂത്താങ്കീരിയും മൈനയും
പൂതിക്കെങ്കിലും ഒന്നരികെ-
വന്ന് പോവുമെന്ന് നിനച്ച്..
വിരുന്നുകാരന്‍റെ വരവറിയിച്ച
കാക്കക്കുറുകലും
കാതുകുത്തുമെന്നുറക്കെ
പ്പറഞ്ഞാട്ടിയ ചെമ്പോത്തും,
പൊട്ടിച്ചിതറിയ പൊട്ടക്കാളവും
പേരിനെങ്കിലും തിരികെ
വരാതിരിക്കുമോ എന്നാശിച്ച്
അമ്പലപ്രാവുകളുടെ കുറുകല്‍
കേള്‍ക്കാന്‍ ,പൂമ്പാറ്റകളുടെ
ചിത്രച്ചിറകടി കണ്ടു രസിക്കാന്‍.
ഓര്‍ത്തോര്‍ത്ത് കോര്‍ത്തുപോയ്
കൈകള്‍ ഓര്‍മ്മകള്‍ മടക്കിച്ചുരുട്ടി.
വെറുതെയാണെങ്കിലും ഒരുനാള്‍
അവര്‍ തിരികെ വരുമെന്നാശ്വസിച്ച്

3 comments: